തവള രാജ്യത്തിലെ രാജകുമാരിയുടെ വിവാഹം പ്രമാണിച്ച് നേരത്തേ തന്നെ യാത്ര തിരിച്ചിരുന്നു യുവാക്കളായ തവളകള്ക്കൂട്ടങ്ങള്. ഉള്ളതില്‍ നല്ല വേഷം ഓരോരാളും അണിഞ്ഞിട്ടുണ്ട്. ചിലര്‍ തലയില്‍ ചുവന്ന തൊപ്പിയും മറ്റു ചിലര്‍ കണ്ണുകളില്‍ ആകര്‍ഷണത്തിന്റെ പച്ചനിറവും. കൂട്ടത്തില്‍ എല്ലാവരും വാസന ദൃവ്യങ്ങളും പൂശുകയും കയ്യില്‍ കരുതുകയും ചെയ്തു. അവിടെ ഒരു നല്ല ഉശിരന്‍ മത്സരം നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
തിക്കും കൂട്ടവുമായി അവരങ്ങിനെ കാട്ടിലൂടെ, മരങ്ങള്‍ക്കിടയിലൂടെ സ്പ്നങ്ങള്‍ കണ്ടു നടക്കുകയായിരുന്നു. വഴിയോരങ്ങളൊക്കെയും അലങ്കരിച്ചിട്ടുണ്ട്. ദീപാലംകൃതമായ വഴിയോരങ്ങളെങ്കിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത എവിടെയും തെളിഞ്ഞുകാണാം. ചിലയിടങ്ങള്‍ പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങിയിരിക്കുകയാണ്. അവിടങ്ങളില്‍ വെട്ടിത്തെളിച്ചിട്ടുമില്ല. എങ്കിലും എല്ലാവരും ആഹ്ലാദത്തില്‍ തന്നെ ചാടിയും മറിഞ്ഞു കൂവിയും മുന്നോട്ട് തങ്ങളുടെ സ്വപ്നകാമുകിക്കായ് ..
ഞാന്‍ മുമ്പേ എനിക്കു മുമ്പേ എന്ന് പറഞ്ഞതു കേട്ടാവണം തവളകളില്‍ ഉത്സാഹിയായ സുര്ങ്ങാണിയും നുര്‍ങ്ങാണി ഇടയ്ക്കിടെ പിച്ചുകയും പരസ്പരം മാന്തുകയും ഒപ്പം ചാടുകയും ചെയ്യ്തുകൊണ്ടിരിക്കുന്നത്. തവളകളുടെ ഈ ബഹളം മൂലം കാട് ശരിക്കും ഉത്സവമായി കഴിഞ്ഞിരുന്നു.
വായുവിലുയര്‍ന്ന് പൊങ്ങിയ ഉത്സാഹികളായ ആ രണ്ട് തവളകളെയും പെട്ടെന്ന് കാണാതായപ്പോള്‍ എല്ലാവരും പരിഭ്രമിച്ചു.
രാജകുമാരിയെ വിവാഹം കഴിക്കാന്‍ എല്ലാവരും വാശിയിലാണെങ്കിലും അവര്‍ക്ക് പരസ്പരം സ്നേഹം ഉണ്ടായിരുന്നു. മരംകൊത്തിയുണ്ടാക്കിയ പൊത്തിലും കുറ്റിച്ചെടികളിലുമൊക്കെ അവര്‍ രണ്ടു പേരെയും തിരഞ്ഞു.
വഴിയില്‍ കിടന്നു കിട്ടുന്ന എല്ലാം പ്രാണികളെയും മറ്റ് പാറ്റകളെയും ഒക്കെയും അവര്‍ പങ്കിട്ടെടുത്താണ് യാത്ര തുടര്ന്നരുന്നത്.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴേ അച്ഛനമ്മമാര്‍ പറഞ്ഞു പഠിപ്പിച്ചിരുന്നു. എല്ലാവരും വഴക്കുകൂടാതെ പങ്കിട്ടെടുക്കണമെന്ന്. അതിലൊരാള്‍ക്ക് അപ്പോഴേ സംശയമുണ്ടായിരുന്നു ഈ അമ്മ പറയുന്നത് പണ്ട് കുന്തി മഹാറാണി ചെയ്തതു പോലെയല്ലേന്ന് . എന്നിട്ടും മിണ്ടാതിരുന്നത് അത് അപ്പോഴത്തെ കാര്യമല്ലേന്ന് ഓര്‍ത്തതു കൊണ്ടാണ്.
മുമ്പിലെ വലിയ കുഴിയില്‍ വീണ് വിങ്ങിക്കരയുന്ന രണ്ടുപേരെയും എല്ലാവരും കൂട്ടം കൂടി നോക്കി. വളരെ ആഴമുള്ള കുഴിയാണ്. പേരിന് പോലും ഒരു തുള്ളി വെള്ളമില്ല. ഇതില്‍ നിന്ന് എങ്ങിനെ പുറത്തുകടക്കാനാണ്? അവരുടെ ഇനിയുള്ള് ഗതിയും രാജകുമാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലും അവരില്‍ സങ്കടമുളവാക്കി.
വിവാഹത്തില്‍ പങ്കെടുത്താലുള്ള കേമത്തെ ക്കുറിച്ച് ചാട്ട വേളയിലും അല്ലാതെയും പലരും പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്നിട്ടും..
ഒരുവന്: ഞങ്ങളേക്കാളും തണ്ടും തടിയുമുള്ളവരാണ് നിങ്ങള്‍ രണ്ടു പേരും. ചാട്ടത്തിലും, ഇരപിടിക്കുന്നതിലും ഈ ഗ്രാമത്തില്‍ തന്നെ നിങ്ങള്‍ നിങ്ങളുടേതായ രീതികള്‍ കൊണ്ട് പ്രശസ്തരാണ്.
സ്നേഹം കൊണ്ട് ഞങ്ങളുടെ മനസ്സ് കീഴടക്കിയവരാണ് നിങ്ങള്‍. ഒരു പക്ഷെ രാജകുമാരിയെ നിങ്ങളില്‍ ഒരാള്‍ തന്നെ നേടിയേനെ. ഇനിയിപ്പോള്‍ ഈ കുഴിയില്‍ നിന്ന് നിങ്ങളെങ്ങിനെ മുകളിലെത്തും? എങ്ങിനെ രാജകുമാരിയെ നേടും? അവിടെ കിടന്നു മരിക്കാനാണ് നിങ്ങളുടെ വിധി.
നിങ്ങള്‍ക്കായ് ഒന്നിലധികം പാറ്റകളേയും അതിലുമധികം പ്രാണികളേയും ഞങ്ങള്‍ ഭക്ഷിക്കാം. രാജകുമാരിയെ കിട്ടിയാല്‍ ഇവിടെ ഞങ്ങള്‍ വരുന്നുണ്ട്. ഈ രാജ്യത്തിലെ ഏറ്റവും നല്ല സ്മാരകം തന്നെ ഞങ്ങള്‍ പണിതീര്‍ക്കും. അയാളുടെ കണ്ണു നിറഞ്ഞു. എല്ലാവരിലും സങ്കടം നിറഞ്ഞ് കണ്ണുകള്‍ നിറഞ്ഞ് ഉണ്ടക്കണ്ണുകളായി മാറി. അരികിലൂടെ ഒരു പച്ചത്തുള്ളന്‍ ചീറി വന്നപ്പോഴും തലയ്ക്കുമുകളില്‍ ഒരു കൂത്താടി ഗാനം മൂളി വന്നപ്പോഴും അയാള്‍ ഒന്ന് ചുണ്ട്നക്കുകയൊ കണ്ണ് പിടപ്പിക്കുകയൊ ചെയ്തില്ല. അവരപ്പോള്‍ രാജകൊട്ടാരത്തിലേക്ക് പോകാന്‍ തിടുക്കം കാട്ടി. അകലങ്ങളിലുള്ള പാട്ടിന്റെയും താളങ്ങളുടേയും ശബ്ദം അവരെ ഉന്മത്തരാക്കാന് തുടങ്ങി.
കുഴിയില്‍ കുടക്കുന്ന രണ്ടു പേരും ധൈര്യം സംഭരിച്ചു. രാജകുമാരിയെ നേടുകയും ജീവിതത്തിലേക്ക് തിരിക്കുകയും വേണ്ടത് തങ്ങളുടെ ആവശ്യമാണെന്നവര്‍ തിരിച്ചറിയുകയയിരുന്നു. മുകളില്‍ നിന്ന് തങ്ങളുടെ മരണത്തെ ക്കുറിച്ച് സംസാരിക്കുന്ന കൂട്ടുകാരുടെ വാക്കുകള്‍ സുര്‍ങ്ങാണിയുടെ ഹൃദയത്തെ പെരുമ്പറ കൊള്ളിച്ചു. തങ്ങളെ വിട്ട് കൂട്ടുകാര്‍ യാത്ര തുടരുകയാനെന്ന് സുര്ങ്ങാണിക്ക് മനസ്സിലായി.
തനിക്കീ ആഴമേറിയ ദുര്‍ഘടം ചാടിക്കടക്കാന്‍ പറ്റുമൊ? അയാളില്‍ സംശയ്ത്തിന്റെ തിരമാലകളുയരുന്നു. അപ്പോഴാണ് നുര്‍ങ്ങാണി കണ്ണുകള്‍ കൊണ്ട് ആഗ്യം കാട്ടിയത്. എന്നും അങ്ങിനെയാണ് ആദ്യം ബുദ്ധി പ്രവര്‍ത്തിക്കുന്നത് അയാള്‍ക്കാണ്.
ധൈര്യം സംഭരിച്ച് സുര്ങ്ങാണി മുകളിലേക്ക് എടുത്തു ചാടി. മുകളില്‍ കൂട്ടുകാരുടെ ആര്‍ത്തനാദങ്ങള്‍ ഭൂമിക്കടിയില്‍ പ്രക്മ്പനം കൊള്ളിച്ചു.
ഒരു നിമിഷം സുര്‍ങ്ങാണിയുടെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു.
തനിക്കു മുമ്പില്‍ മലര്‍ന്നടിച്ച് വീണ് മരിച്ചു കിടക്കുന്ന സുര്ങ്ങാണിയെ കണ്ട് നുര്‍ങ്ങാണി വലിയ വായില്‍ നിലവിളിച്ചു. അപ്പോഴാണ് കുഴിയുടെ ഒരരികില്‍ പടം പൊഴിച്ചു നില്ക്കുന്ന മലമ്പാമ്പ് നുര്ങ്ങാണിയുടെ കണ്ണില്‍ പെട്ടത്. തലയടിച്ചു വീണ സുര്‍ങ്ങാണിയുടെ അരികിലേക്ക് നീങ്ങുന്ന പാമ്പിനെ അയാള്‍ കണ്ടു.
മുകളില്‍ കൂട്ടുകാരുടെ കൈക്രീയകള്‍ അയാളുടെ കണ്ണുകളില്‍ പ്രതീക്ഷ നിറച്ചു. എന്തും വരട്ടെ നുര്‍ങ്ങാണി സകല ദൈവങ്ങളെയും വിളിച്ച് ചാടി.
അത്ഭുദങ്ങളുടെ സൂര്യ പ്രകാശം ഏറ്റപ്പോള്‍ നുര്ങ്ങാണിക്ക് ശ്വാസം തിരിച്ചുകിട്ടി. നടന്നകലുന്ന കൂട്ടുകാരുടെ അടുത്തേക്ക് അയാള്‍ പാഞ്ഞടുത്തു.
കൂട്ടുകാര്‍ അയാളോട് ചോദിച്ചു.
ഞങ്ങാളൊക്കെ നീ മരിച്ചു പോകുമെന്ന് പറഞ്ഞിട്ടും നിനക്കെങ്ങിനെ സാധിച്ചു ഇത്രയും ധൈര്യം.
അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ചു. പിന്നെ നടത്തത്തിന് വേഗത കൂട്ടി. അയാളുടെ ചെവിയില്‍ ഘടിപ്പിച്ച കേള്‍വി യന്ത്രം കിണറ്റില്‍ നഷ്ടപ്പെട്ടു പോയത് ഓര്‍ക്കാതെ അയാള്‍ നടത്തതിന് വേഗത കൂട്ടി.